News

'ഈശോയുടെ മുഖമാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ലോകത്തിനു മുന്‍പില്‍ പ്രകാശിപ്പിച്ചത്'

Added On: Jul 29, 2020

ഭരണങ്ങാനം: ദൈവസ്‌നേഹത്തിന്റെ ഉറവക്കണ്ണിയാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയെന്നു പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ പ്രധാന ദിനമായ ഇന്നലെ റാസകുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ് മാര്‍ മുരിക്കന്‍. ഈശോയുടെ മുഖമാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ലോകത്തിനു മുന്പില്‍ പ്രകാശിപ്പിച്ചത്. കിടക്കയില്‍, ഒന്നും ചെയ്യാനാവാതെ ലോകത്തിന്റെ മുന്പില്‍ പാഴായ ജീവിതം. രോഗക്കിടക്കയില്‍ അല്‍ഫോന്‍സാമ്മ കണ്ടു പ്രത്യാശയുടെ ഒരു വെളിച്ചം. പീഡാനുഭവവും മരണവും കഴിഞ്ഞുള്ള ഉയിര്‍പ്പിന്റെ വെളിച്ചം. ആ വെളിച്ചമാണ് നാം ഇപ്പോള്‍ ഭരണങ്ങാനത്ത് കാണുന്നത്. ആ വെളിച്ചത്തിലാണ് നമ്മള്‍ നടക്കുന്നതും. അതുകൊണ്ട് മഹാമാരി നമ്മുടെ ഇടയിലുണ്ടെങ്കിലും അതിനിടയിലും പ്രത്യാശയുടെ വെളിച്ചം അല്‍ഫോന്‍സാമ്മ നമുക്ക് കാണിച്ചുതരുന്നതായി മാര്‍ ജേക്കബ് മുരിക്കന്‍ സന്ദേശത്തില്‍ പറഞ്ഞു. 

രോഗത്തിലും മരണത്തിലും അപകടത്തിലും വേദനയിലും പരാജയത്തിലും തകര്‍ച്ചയുടെയുമെല്ലാം ഉള്ളില്‍ ഒരു വെളിച്ചമുണ്ട്. ആ വെളിച്ചം ലോകത്തിനു വ്യക്തമാക്കിയ വ്യക്തിയാണ് അല്‍ഫോന്‍സാമ്മ. എല്ലാ പരാജയങ്ങളുടെയും പിറകില്‍ ഒരു വിജയം ഒളിഞ്ഞിരിക്കുന്നു. ജീവിതം മുഴുവന്‍ പരാജയമെന്നു ലോകം വിധിച്ച ഒരു വ്യക്തിയുടെ വിജയഗാഥയാണ് ഭരണങ്ങാനത്ത് നാം കാണുന്നതെന്നും ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. 

 

Source  pravachakasabdam

© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions